Thursday, 22 July 2021

14.അമേരിക്കയിലെ ആദിവാസികളുടെ ഗ്രാമം – മസ്സാച്യുസെറ്റ്സ്

യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറ്റക്കാര്‍ വരുന്നതിനു മുമ്പ് ഇന്നത്തെ മസാച്ചു സെറ്റ്സ്, റോഡ്‌ ഐലന്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഭൂവിഭാഗങ്ങളില്‍ താമസിച്ചിരുന്ന ആദിവാസികള്‍ ആണ് വാംപനോഗ് (Wampanoag) വര്‍ഗക്കാര്‍. ഇവര്‍ ഇന്നത്തെ മസാചു സെറ്റ്സില്‍ , മാഷ്പീ എന്ന ഗ്രാമത്തില്‍ ആണ് താമസിച്ചിരുന്നത്. വാമ്പനോഗ് എന്ന വാക്കിന്റെ തന്നെ അര്‍ഥം തന്നെ കിഴക്കുള്ളവര്‍ എന്നാണ്. 1616 – 1626 കാലത്ത് ഒരു മഹാമാരി വന്നു ഇവരില്‍ ഭൂരിഭാഗവും മരിച്ചു. മസൂരി ആണെന്നായിരുന്നു ഒരു പക്ഷം എന്നാല്‍ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന മഞ്ഞപ്പനി ആയിരുന്നു ഈ അസുഖം എന്ന് പിന്നീട് മനസിലായി. ഈ മഹാമാരിയില്‍ 40,000 ലധികം ആള്‍ക്കാര്‍ ആണ് മരിച്ചത്. അന്ന് ജീവിച്ചിരുന്നവരില്‍ മൂന്നില്‍ രണ്ടു ഭാഗം ആള്‍ക്കാര്‍ അസുഖം വന്നു മരിച്ചുവത്രേ, മരിച്ചവരില്‍ കൂടുതല്‍ പ്രായമായവരും കുട്ടികളും ആയിരുന്നു.
ചോളം, ബീന്‍സ് , സ്ക്വാഷ്(നമ്മുടെ വെള്ളരിക്കപോലെ അവിയലിന് ചേര്‍ക്കാന്‍ പറ്റുന്ന ഒരു പച്ചക്കറി) എന്നിവയായിരുന്നു, മീന്‍ പിടിച്ചും നായാടിയും ശുദ്ധമായ ജീവിതം നയിച്ചിരുന്ന ഇവരുടെ ഭക്ഷണം. 1620 ല്‍ ആണ് ഇവരുടെ ഇടയിലേക്ക് ഇന്ഗ്ലണ്ടില്‍ നിന്ന് ആദ്യകാല കുടിയേറ്റക്കാര്‍ എത്തിയത്. മേഫ്ലവര്‍ എന്ന കപ്പലില്‍ ആദ്യമായി ഇവിടെ എത്തിയ ഇന്ഗ്ലീഷുകാരോട് നാട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു, അവരുടെ സ്വച്ഛജീവിതത്തെ ശല്യപ്പെടുത്തുന്നതിനെതിരെ വാമ്പനോഗ് വംശക്കാര്‍ പ്രതിഷേധിച്ചു. പക്ഷെ അവരുടെ പ്രതിഷേധം ആരു വക വെയ്ക്കാന്‍? ആദിവാസികളില്‍ ചെറുപ്പക്കാരായ കുറെ ആള്‍ക്കാരെ ഇന്ഗ്ലണ്ടിലേക്ക് പിടിച്ചുകൊണ്ടു പോയി. അവരെ പ്രദര്‍ശന വസ്തുവായും അടിമപ്പണിക്കും ഉപയോഗിച്ചു. പുരുഷന്മാരെ വെസ്റ്റ്‌ ഇന്‍ഡീസില്‍ അടിമപ്പണിക്ക് കൊണ്ടു പോയി വില്‍ക്കുകയും , നല്ലൊരു ഭാഗം സ്ത്രീകളെയും കുട്ടികളെയും അടിമപ്പണിക്ക് ഇന്ഗ്ലണ്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു ഇക്കാലത്ത് ഇതോടൊപ്പം തന്നെ 1632 മുതല്‍ ഇന്ഗ്ലീഷുകാര്‍ നാട്ടുകാരെ കൃസ്തുമതത്തില്‍ ചേര്‍ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. അതിനുള്ള പ്രധാന തടസ്സം ഭാഷ ആയിരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കേയിം ബ്രിഡ്ജില്‍ നിന്ന് വന്ന ജോണ് എലിയറ്റ് എന്നയാള്‍ നാട്ടുകാരുടെ ഭാഷ പഠിക്കാന്‍ തുടങ്ങി. അവരുടെ ഭാഷയില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്യുവാനുള്ള ശ്രമം തുടങ്ങി. അമേരിക്കന്‍ ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ ഇങ്ങ്ലീഷ്‌ അക്ഷരമാല ക്രമത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ പുസ്തകമായിരുന്നു ഇത്. അമേരിക്കയില്‍ ആദിവാസികളെ പഠിപ്പിക്കാന്‍ വേണ്ടി 1655 ല്‍ ഹാര്‍ വേര്‍ഡ് ഇന്ത്യന്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ നാട്ടുകാരെ ക്രുസ്തുമതത്തിലേക്ക് ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ നാട്ടില്‍ നിന്ന് കൂടുതല്‍ ധനസഹായം കിട്ടുമെന്നുള്ളതായിരുന്നു ഇതിനു പ്രധാന കാരണം. 1660ല്‍ മാഷ്പീ ഗ്രാമം ആദ്യത്തെ പ്രാര്‍ഥനാ ഗ്രാമം ആയി തിരഞ്ഞെടുത്തു. ബോസ്ടനിലേക്കും മറ്റും പോയിരുന്ന വാമ്പനോഗ് വംശക്കാര്‍ മിക്കവാറും തിരിച്ചു വന്നു ഇവിടെ പാര്‍ക്കാന്‍ തുടങ്ങി ആദിവാസികളില്‍ ഭൂരിഭാഗവും ഈ ഗ്രാമത്തില്‍ താമസം ആയി. 1663ല്‍ ബൈബിളിന്റെ പുതിയ പരിഭാഷ മസാചുസെറ്റ്സിലെ കേംബ്രിഡ്‌ജില്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ പൂര്‍ണമായി പ്രിന്റു ചെയ്ത ആദ്യത്തെ പകര്‍പ്പായിരുന്നു ഇത്.
വാമ്പനോഗ് ഭാഷയുടെ പ്രചാരം നാട്ടുകാരുടെ സ്വത്ത് വിവരവും മറ്റും അവരുടെ ഭാഷയില്‍ തന്നെ ആക്കി സൂക്ഷിക്കുന്നതിന് സൗകര്യം ഉണ്ടാക്കി. ഇതോടൊപ്പം തന്നെ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രാര്‍ഥനാ ഗ്രാമങ്ങള്‍ ഉണ്ടായി. നേറ്റിക്ക്(Natick) മറ്റൊരു പ്രാര്‍ത്ഥനാഗ്രാമമായി മാറി, ജോണ് സ്പീന്‍ എന്ന ധനികന്‍ ജോണ് എലിയട്ടിനു കൈമാറിയ സ്ഥലത്ത് ആണ് ഈ ഗ്രാമം ഉണ്ടായത്.
1675ല്‍ അമേരിക്കയിലെ വിവിധ ആദിവാസികളെ സംഘടിപ്പിച്ചു മൂപ്പനായ ഫിലിപ്പ് രാജാവ് ഇങ്ങ്ലീഷ്‌ അധിനിവേശത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. എന്നാല്‍ മാഷ്പീ ഗ്രാമത്തിലെയും അടുത്തുള്ള കേയ്പ്‌ കോഡ് , മാര്‍താ വിനിയാര്‍ഡിലെയും ആദിവാസികള്‍ ഈ യുദ്ധത്തില്‍ പങ്കു കൊണ്ടില്ല. ഇതിനു പ്രധാന കാരണം ഇവര്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് പൂര്‍ണമായും വിമുക്തമായിരുന്നില്ല എന്നതാണ്. ആയുധങ്ങളും മറ്റു സന്നാഹങ്ങളും കൂടുതല്‍ ഉണ്ടായിരുന്ന ഇന്ഗ്ലീഷുകാര്‍ ഈ യുദ്ധത്തെ അടിച്ചമര്‍ത്തി. ചുരുക്കത്തില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോള്‍ വാമ്പനോഗ് വര്‍ഗത്തിന്റെ തനതായ സംസ്കാരം നാമാവശേഷമായി. സ്വന്തമായ ഒരു സംസ്കാരവും ഭാഷയും ജീവിതരീതിയും ഉണ്ടായിരുന്ന ഇവരുടെ ചരിത്രം നിലനിര്‍ത്തുവാന്‍ മസാചു സെറ്റിലെ പ്ലിമത്ത് പ്ലാന്റെഷന്‍ എന്ന സ്ഥലത്ത് ഒരു മ്യുസിയം ഉണ്ടാക്കിയിട്ടുണ്ട്.
ഇങ്ങ്ലീഷ്‌ ആക്രമണത്തിന് മുമ്പ് ഉണ്ടായിരുന്ന അവരുടെ ജീവിത രീതിയും മറ്റും ചിത്രീകരിക്കുന്ന ഒരു പ്രദര്‍ശനം ഉണ്ട് അവിടെ. ആദ്യകാല വാമ്പനോഗ് വംശജരുടെ പിന്തുടര്‍ച്ചക്കാരായ ചിലരെ പഴയ രീതിയില്‍ വസ്ത്രം ധരിപ്പിച്ചു ഇവിടെ ജോലിക്ക് നിയമിച്ചിരിക്കുന്നു. അവര്‍ സംസാരിക്കുന്നത് ഇന്നത്തെ ഇന്ഗ്ലീഷ് തന്നെ. സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുത്തു ഇവര്‍ പകല്‍ സമയം ഈ ഗ്രാമത്തില്‍ കഴിയുന്നു. ആദ്യകാലത്ത് താമസിച്ചിരുന്ന മരം കൊണ്ടു നിര്‍മ്മിച്ച പ്രത്യേക രീതിയില്‍ ഉള്ള വീടുകളും കുടിലുകളും ചിലത് നിലനിര്‍ത്തിയിട്ടുണ്ട് . എല്‍നദിയുടെ കടലിലേക്ക് വീഴുന്ന ഭാഗത്താണ്ര മാഷ്പീ ഗ്രാമവും പ്ലിമത്ത് പ്ലാന്റെഷനും. 1993 മുതല്‍ വാമ്പനോഗ് ഭാഷ പുനരുജ്ജീവിപ്പിക്കുവാന്‍ ശ്രമം നടക്കുന്നുണ്ട്, എന്നാലും ഈ വര്‍ഗക്കാരുടെ പിന്തുടര്‍ച്ചക്കാര്‍ പോലും ഈ ഭാഷ ഇന്ന് സംസാരിക്കുന്നില്ല. ഇപ്പോഴും മസാച്ച്യുസെറ്റ്സിലെ വിവിധ ഭാഗങ്ങളില്‍ ആയി 3000 ത്തോളം വാമ്പനോഗ് ആള്‍ക്കാര്‍ ജീവിക്കുന്നുണ്ട്, അവര്‍ക്ക് പ്രത്യേക കേന്ദ്രവും മാര്‍ത്താ വിനിയാര്ദ് (Martha Vineyard)എന്ന സ്ഥലത്ത് നില നിര്‍ത്തിരിക്കുന്നു. ഇന്ഗ്ലീഷുകാര്‍ ആദ്യകാലത്ത് താമസിക്കാന്‍ ഉണ്ടാക്കിയ ഗ്രാമം Pilgrim’s village എന്ന പേരില്‍ ഈ പ്ലാന്‍ടെഷനില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നു. ചുറ്റും വേലികെട്ടി പീരങ്കിയും സംരക്ഷണ ഗോപുരവും എല്ലാം ഉള്ള പത്തിരുപതോളം മരത്തില്‍ നിര്‍മ്മിച്ച വീടുകള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടിലെ മത്തനും കുമ്പളവും ചോളവും വളര്‍ത്തിയിരിക്കുന്നു, കോഴിയെയും ആടിനെയും വളര്‍ത്തി ജീവിച്ചിരുന്ന ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതവും ചിത്രീകരിച്ചിരിക്കുന്നു ഇവിടെ. വാമ്പനോഗ് ആള്‍ക്കാരുടെ ആദ്യകാല കരകൌശലരീതികള്‍ ആവിഷ്കരിക്കുന്ന ഒരു കരകൌശല കേന്ദ്രവും ഉണ്ട് ഇവിടെത്തന്നെ. വാമ്പനോ ആള്‍ക്കാരുടെ പുരാതന സംസ്കാരത്തെപ്പറ്റി ഒന്നും അറിയാന്‍ മാഷ്പീ ഗ്രാമത്തില്‍ ഉള്ളവരോട് ചോദിച്ചിട്ട് അറിയാന്‍ കഴിഞ്ഞില്ല. പഴയ ആദിവാസികളുടെ പിന്തുടര്‍ച്ചക്കാര്‍ ആണെങ്കിലും ഇപ്പോള്‍ ഉള്ളവരും അമേരിക്കന്‍ ആധുനികതയിലേക്ക് നീങ്ങി. എന്തിനു ഇന്നത്തെ അമേരിക്കന്‍ ചരിത്രം തന്നെ നാനൂറു വര്ഷം മാത്രം ദൈര്‍ഘ്യമുള്ളതല്ലേ. മോഹന്‍ ജദാരോ ഹാരപ്പ, മേസോപ്പോട്ടെമിയ, ഈജിപ്ഷ്യന്‍ സംസ്കാരം പോലെ വല്ലതും ഇവിടെയും നിലനിന്നിരുന്നോ എന്നും അറിയണമെങ്കില്‍ ഗവേഷണം തന്നെ നടത്തേണ്ടി വരും. ആധുനികതയുടെ, ഭൌതികസംസ്കാരത്തിന്റെ കുത്തൊഴുക്കില്‍ പായുന്ന അമേരിക്കയില്‍ ഇതിനൊക്കെ ആര്‍ക്കു സമയം? ഇങ്ങിനെ കുറച്ചുപേര്‍ അവിടെ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുന്നതിനും നമ്മെപ്പോലെയുള്ളവരെ ഓര്‍മ്മിപ്പിക്കുന്നതിനും നന്ദി പറയുക. References :http://en.wikipedia.org/wiki/Wampanoag_people http://www.indians.org/articles/wampanoag-indians.html

No comments:

Post a Comment

20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും

ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...