Tuesday, 29 June 2021

13.അമേരിക്കന്‍ ചരിത്ര സഞ്ചാരം കഴിഞ്ഞ് മടക്കയാത്ര

അങ്ങനെ അഞ്ചു ദിവസത്തെ യാത്ര, അമേരിക്കന്‍ വിപ്ലവചരിത്രത്തിലെ നാഴികക്കല്ലുകളായ ബൊസ്റ്റണില്‍ തുടങ്ങി , ആധുനിക അമേരിക്കയുടെ വ്യാപാരമുഖമായ ന്യൂയോര്‍ക്കില്‍ കൂടി ബാള്‍ട്ടിമൊറ്, പെന്സില്വാനിയ, വാഷിങ്ടണ്‍ ഡി.സി. തിരിച്ചു പോരുന്ന വഴി ഷെനന്ഡോ ഗുഹ ഇവ സന്ദര്‍ശിച്ച് തിരിച്ചു പുറപ്പെട്ടു. ഞാന്‍ മുമ്പ് സൂചിപ്പിച്ച പോലെ , ഡല്‍ഹിയിലെ പണിക്കേര്‍സ് ട്രാവല്‍സ് പൊലെയുള്ള ഒരു ടൂര്‍ കമ്പനിയായിരുന്നു ഞങ്ങളെ കൊണ്ടുപോയത്. കൂടെ ഉള്ള യാത്രക്കാര്‍ മിക്കവരും ചൈനാ വന്‍കരയില്‍ നിന്നുള്ളവര്‍ ആയിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ബസ്സ് നിര്‍ത്തുന്നത് ഏതെങ്കിലും ചൈനീസ് റെസ്റ്റോറന്‍റിന്‍റെ അടുത്തായിരിക്കും.. അതു മിക്കവാറും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഉള്ള ‘ചൈനാ ടൌണ്‍’ എന്ന മേഖലയില്‍ ആയിരിക്കും. അതിനടുത്തൊന്നും നമ്മുടെ ഇന്ത്യന്‍ റെസ്റ്റോറന്‍റ് ഒന്നും കാണുകയില്ല. വല്ലപ്പോഴും ഒരിക്കല്‍ ചൈനീസ് ഭക്ഷണം കഴിക്കുന്നത് ഒരു രസം ആയി തോന്നാം. ചൈനാക്കാര്‍ കാഴ്ചയില്‍ ക്റുശഗാത്രരും ഗാത്രികളും ആണെങ്കിലും അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവു കണ്ടാല്‍ ഇതൊക്കെ എങ്ങോട്ട് പോകുന്നു എന്നു തോന്നും. അവരുടെ ഭക്ഷണ രീതികള്‍ നമ്മള്‍ ഉപയോഗിച്ചാല്‍ നമ്മളും അങ്ങനെ ആകുമോ അതോ ‘സുമൊ’ ഗുസ്തിക്കാരെ പോലെ ആകുമോ എന്നു ഭയം ഉണ്ടായിരുന്നതു കൊണ്ട് ഞങ്ങള്‍ പരീക്ഷണത്തിനു മുതിര്‍ന്നില്ല. അഞ്ചു ദിവസം തുടര്‍ച്ചയായി അവരുടെ നൂഡില്‍സും മക്റോണിയും പ്രത്യേക തരം സോസുകളും മറ്റും കഴിക്കുക ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. മകള്‍ പൊതിഞ്ഞു തന്ന ഫ്രൈഡ് റൈസും ലെമണ്‍ റൈസും കൊണ്ട് രണ്ട് ദിവസം വിശപ്പു മാറ്റി. പിന്നീട് ഒന്നൊ രണ്ടോ പ്രാവശ്യം നൂഡില്‍സും സോസും കഴിച്ചു നോക്കി. ശ്റീമതിയുടെ ഭാഷയില്‍ ‘ഇങ്ങോട്ട് കടിക്കാത്ത എന്തിനെയും തിന്നുന്ന’ ഞാന്‍ അങ്ങനെ ഒരു വിധം വിശപ്പുമാറ്റി എങ്കിലും ശ്റീമതിക്ക് തീരെ പിടിച്ചില്ല എന്നു വ്യക്തമായി. ബാക്കി സമയം ബിസ്കറ്റും മകള്‍ തന്നയച്ച എനര്‍ജി കുക്കീസുമായി കഴിച്ചു. അവസാനത്തെ ദിവസം മടക്ക യാത്രയില്‍ ബസ്സ് നിര്‍ത്തിയ ചൈനീസ് റെസ്ടോരന്‍റിന്‍റെ അടുത്ത് ഒരു ഇന്ത്യന്‍ സ്റ്റോര്‍ കണ്ടു. ഗുജറാത്തികള്‍ നടത്തുന്ന ഒരു ഗ്രോസറി സ്റ്റോര്‍. ആകാംക്ഷയൊടെ അവിടെ ചെന്നു. സാധാരണ സ്റ്റൊറായിരുന്നു എങ്കിലും അവിടെ നമ്മുടെ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും പാക്കറ്റില്‍ ലഭ്യമായിരുന്നു. പക്ഷേ ഫ്രീസറില്‍ വെച്ച മഞ്ഞുകട്ട പോലെ തണുത്ത സാധനം . ഞങ്ങളുടെ ഗതികേട് കണ്ട് കടക്കാര്‍ ഞങ്ങളുടെ ഒരു നേരത്തെ ഭക്ഷണം മൈക്രോവേവ് അവനില്‍ വെച്ചു ചൂടാക്കി തന്നു. അവിടെ ഇരുന്നോ നിന്നോ കഴിക്കാന്‍ സൌകര്യം ഇല്ലാതിരുന്നതു കൊണ്ട് ബസ്സില്‍ കൊണ്ടു വന്നു കഴിച്ച് വിശപ്പു മാറ്റി. അതുകൊണ്ട് കുട്ടികളുടെ അടുത്ത് എത്തിയപ്പോള്‍ ആനയെ തിന്നാനുള്ള വിശപ്പുമായി എത്തേണ്ടി വന്നില്ല. നല്ല വാഹനവും റോഡും ആയതു കൊണ്ട് മടക്ക യാത്രയിലും വലിയ ക്ഷീണം ഉണ്ടായില്ല. കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നു അധികം ദൂരെയല്ലാത്ത സ്ഥലത്ത് അവര്‍ ഇറക്കി. മകന്‍ വന്നു ഞങ്ങളെ രാത്രി 1130 നു വീട്ടിലേക്കു കൊട്ടിക്കൊണ്ടു പോകുകയും ചെയ്തു.

No comments:

Post a Comment

20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും

ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...